കെവിൻ & സിജി

ആവേശമില്ലെങ്കിൽ ജീവിതമില്ല

Posted by: കെവി kevi on: ഓഗസ്റ്റ് 21, 2009

ഞാനൊരിയ്ക്കലും എന്റെ പ്രായം കണക്കിലെടുത്തിട്ടില്ല. ഗുണമുള്ളതെന്തും എന്റെ മുന്നിൽ വരുമ്പോൾ, എന്റെ ഹൃദയം കീഴടക്കുമ്പോൾ, ഞാനതു സ്വീകരിയ്ക്കുന്നു. ജനങ്ങളാണെന്നെ പ്രസിദ്ധനാക്കിയതു്, ഞാനിപ്പോഴും ആ പഴയ സാധാരണക്കാരൻ തന്നെയാണു്. ഇറാനി റെസ്റ്റോറന്റിലെ ചായ ഇപ്പോഴും എന്നെ കൊതിപ്പിയ്ക്കുന്നു എന്നെ ആകർഷിയ്ക്കുന്നു. യുവത്വവും ആവേശവും ഹൃദയത്തിന്റെ ഗുരുക്കന്മാരാണു്, അതിനു് പ്രായവുമായി യാതൊരു ഇടപാടുമില്ല. നിങ്ങളുടെ കൈയിലുള്ളതെന്തായാലും, ഹൃദയം നിറഞ്ഞ ഔത്സുക്യത്തോടും ആത്മാർത്ഥതയോടും ചെയ്യുക, ഫലം താനെ വന്നുകൊള്ളും.

എം.എഫ്.ഹുസൈൻ (ചിത്രകാരൻ)

പന്നിപ്പനി – ഒരു മുന്നറിയിപ്പു്

Posted by: കെവി kevi on: ഓഗസ്റ്റ് 10, 2009

കാലത്തെണീറ്റപ്പോൾ മുതൽ തൊണ്ടവേദന, ചുമ, മൂക്കൊലിപ്പു്, ഹൊ ജലദോഷം തുടങ്ങി. ഇനി കഫക്കെട്ടും തലക്കനവും കൊണ്ടു് ഒരാഴ്ച എന്തായാലും സ്വസ്ഥത പോയി.
സുഹൃത്തേ, ശ്രദ്ധിയ്ക്കൂ, ചിലപ്പോൾ നിങ്ങൾക്കു് പന്നിപ്പനിയുടെ ആരംഭമായിരിയ്ക്കാം. ഒരു സാധാരണ ജലദോഷപ്പനിയുടെ എല്ലാ ലക്ഷണങ്ങളോടെയുമാണു് പന്നിപ്പനിയും വരുന്നതു്. പനി, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പു്, മൂക്കടപ്പു്, ശരീരവേദന, തലവേദന, വിറയൽ, ക്ഷീണം എന്നിവയെല്ലാം പന്നിപ്പനിയുടെ ലക്ഷണങ്ങളാണു്. പന്നിപ്പനി ബാധിച്ചവരിൽ ഭൂരിഭാഗം പേർക്കും വയറിളക്കവും ഛർദ്ദിയും കണ്ടിട്ടുണ്ടു്.
ആശുപത്രിയിൽ പോകാതെ തന്നെ ഇതു പലർക്കും സുഖമാകുന്നുണ്ടെങ്കിലും, പനിമൂലം മരണവും സംഭവിയ്ക്കുന്നുണ്ടു്.
ഗർഭിണികൾ, പ്രമേഹക്കാർ, ഹൃദ്രോഗികൾ, ആസ്തമക്കാർ, കിഡ്നിരോഗികൾ എന്നിവരിൽ പന്നിപ്പനി പിടിപെട്ടാൽ, രോഗാവസ്ഥ സങ്കീർണ്ണമാകുവാനുള്ള സാധ്യതകൾ വളരെ അധികമാണു്. പലപ്പോഴും ഈ സങ്കീർണ്ണതയാണു് മരണകാരണമാകുന്നതും.
പന്നിപ്പനിയുടെ ഏറ്റവും വലിയ അപകടം, അതു് മനുഷ്യർ തമ്മിൽ പങ്കുവെയ്ക്കുന്നതാണു്. പകരുവാൻ വളരെ എളുപ്പമാണു്. സാധാരണ ജലദോഷം പകരുന്നതു പോലെ തന്നെ എളുപ്പം പടർന്നു പിടിയ്ക്കുന്നു. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും അടുത്തു നിൽക്കുന്ന ആൾക്കു് രോഗാണു ലഭിയ്ക്കുമെന്നതു് കട്ടായം. രോഗാണുവുള്ള കൈലേസ് മുതലായ തുണികൾ, അല്ലെങ്കിൽ ഏതെങ്കിലും പ്രതലം ഇവിടെയൊക്കെ തൊട്ടതിനു ശേഷം സ്വന്തം വായിലോ മൂക്കിലോ സ്പർശിച്ചാലും നിങ്ങൾക്കു് രോഗം പകരും. സാധാരണ ജലദോഷം ബാധിച്ച ഒരു രോഗി ആദ്യദിവസം മുതൽ തന്നെ രോഗം പടർത്തുവാൻ തുടങ്ങുന്നു, അതു് 5-7 ദിവസം വരെ തുടരുകയും ചെയ്യും. കുട്ടികളിലും പ്രതിരോധശേഷി കുറഞ്ഞവരിലും മറ്റും ഈ കാലയളവു് കൂടുതലുമാണു്. പന്നിപ്പനിയുടെ കാര്യത്തിൽ കാലയളവു് ഇതിലും കൂടിയിരിയ്ക്കുമെന്നാണു് കണ്ടെത്തിയിരിയ്ക്കുന്നതു്.
എന്താണു് സ്വയരക്ഷ?
പന്നിപ്പനിയ്ക്കെതിരെ വാക്സിനുകളൊന്നും ലഭ്യമല്ല. ഉത്പാദിപ്പിയ്ക്കുവാൻ തുടങ്ങിയിരിയ്ക്കുന്നു, ഏതാനും മാസങ്ങൾക്കുള്ളിൽ ലഭിയ്ക്കുമെന്നാണു് പറയപ്പെടുന്നതു്. മരുന്നിനു കാത്തുനില്ക്കാതെ, സമൂഹത്തിനു തന്നെ സ്വയം പ്രതിരോധിയ്ക്കാം.
രോഗികൾ ശ്രദ്ധിയ്ക്കേണ്ടതു്

  • ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഒരു കൈലേസു കൊണ്ടു വായും മൂക്കും പൊതിഞ്ഞുപിടിയ്ക്കുക. ശേഷം ആ കൈലേസു നശിപ്പിയ്ക്കുക.
  • തുമ്മിയതിനും ചുമച്ചതിനും ശേഷം കൈകൾ നല്ലവണ്ണം സോപ്പിട്ടു കഴുകുക.
  • നിങ്ങളുടെ കണ്ണിലും മൂക്കിലും വായിലുമെല്ലാം കൈകൊണ്ടു തൊടുന്നതു് ഒഴിവാക്കുക. ഇതുവഴിയാണു് രോഗാണു അതിവേഗം പകരുന്നതു്.
  • രോഗികളുടെ അടുത്തു പോകാതിരിയ്ക്കുവാൻ ശ്രദ്ധിയ്ക്കുക. മുൻകരുതലുകൾ എടുക്കുവാൻ പരിശീലനം ലഭിച്ച ഡോക്ടർമാരും നഴ്സുമാരും രോഗിയെ ശുശ്രൂഷിച്ചു കൊള്ളും.
  • പന്നിപ്പനി പോലെയുള്ള എന്തെങ്കിലും നിങ്ങളെ ബാധിച്ചാൽ, പനി മാറിയതിനു ശേഷവും 24 മണിക്കൂറെങ്കിലും വീട്ടിൽ നിന്നു പുറത്തിറങ്ങാതെ നോക്കുക. പനിയ്ക്കുള്ള മരുന്നു കഴിയ്ക്കാതെ തന്നെ പനി മാറേണ്ടതാണു്. മറ്റുള്ളവരിൽ നിന്നും പരമാവധി ഒഴിഞ്ഞു നില്ക്കുക, അങ്ങിനെ മറ്റുള്ളവരേയും രോഗികളാക്കാതെ കഴിയ്ക്കാം.
  • കുട്ടികൾക്കു രോഗം ബാധിച്ചാൽ, കുട്ടിയുടെ പഠിപ്പു മുടങ്ങുന്നതിൽ വേവലാതിപ്പെട്ടു് രോഗിയായ കുട്ടിയെ സ്ക്കൂളിൽ പറഞ്ഞയയ്ക്കരുതു്. അതു് സ്ക്കൂളിലെ മൊത്തം കുട്ടികളെയും രോഗികളാക്കുന്നതിനേ ഉപകരിയ്ക്കൂ.
  • പ്രധാനമായും നിങ്ങളുടെ കൈകൾ എപ്പോഴും സോപ്പുപയോഗിച്ചു് കഴുകി വൃത്തിയായിരിയ്ക്കുവാൻ ശ്രദ്ധിയ്ക്കുക. നിങ്ങളുടെ കൈകൾ പലപ്പോഴും അശ്രദ്ധമായി മൂക്കിലും വായിലും സ്പർശിയ്ക്കുന്നതിലൂടെയാണു് രോഗം പകരുന്നതു്.

രോഗം ബാധിച്ച കുട്ടികളിൽ ശ്രദ്ധിയ്ക്കേണ്ട അപകടലക്ഷണങ്ങൾ

  • ദ്രുതശ്വസനം അല്ലെങ്കിൽ ശ്വസിയ്ക്കുന്നതിലുള്ള പ്രയാസം
  • ചർമ്മത്തിനു നീലനിറമോ ചാരനിറമോ കാണുക
  • ആവശ്യത്തിനു വെള്ളം കുടിയ്ക്കാതിരിയ്ക്കുക
  • നിരന്തരമായി ഛർദ്ദിയ്ക്കുക
  • ഉണരാതിരിയ്ക്കുക അല്ലെങ്കിൽ പ്രതികരിയ്ക്കാതിരിയ്ക്കുക
  • കുട്ടിയെ തൊടുവാൻ സമ്മതിയ്ക്കാതിരിയ്ക്കുക
  • ജലദോഷ ലക്ഷണങ്ങൾ മാറിയെന്നാലും പനിയും കഠിനമായ ചുമയും തിരിച്ചുവരിക.

മുതിർന്നവരിൽ ശ്രദ്ധിയ്ക്കേണ്ട ലക്ഷണങ്ങൾ

  • ശ്വസിയ്ക്കാനുള്ള ബുദ്ധിമുട്ടു്
  • നെഞ്ചിലും വയറ്റിലും വേദന
  • പെട്ടെന്നുള്ള തലകറക്കം
  • നിരന്തരമായ ഛർദ്ദി
  • ജലദോഷ ലക്ഷണങ്ങൾ മാറിയെന്നാലും പനിയും കഠിനമായ ചുമയും തിരിച്ചുവരിക.

പ്രധാനമായിട്ടുള്ള സുരക്ഷാമാർഗ്ഗം, കൈകൾ ശുദ്ധിയാക്കുന്നതിലാണു്. കാരണം പന്നിപ്പനിയുടെ വൈറസുകൾ 2-8 മണിക്കൂറുകൾ വരെ പുസ്തകം വാതിൽപ്പിടി മുതലായവയിൽ ആരോഗ്യത്തോടെ ഇരിയ്ക്കും. പന്നപ്പനിയുള്ള ആൾ അശ്രദ്ധമായി മൂക്കുപിഴിഞ്ഞ കൈകൾ കഴുകാതെ പുസ്തകങ്ങളിലും വാതിൽപ്പിടികളിലും മറ്റും പിടിയ്ക്കുമ്പോൾ രോഗാണുക്കൾ അവിടെ ഇരിപ്പാകുന്നു. രോഗമില്ലാത്ത ആൾ ആ വസ്തുക്കളിൽ സ്പർശിയ്ക്കുകയും പിന്നെ അബദ്ധത്തിനു തന്റെ വായിലോ മൂക്കിലോ കണ്ണിലോ സ്പർശിയ്ക്കുകയും ചെയ്താൽ, അതോടെ അയാളിലേയ്ക്കു രോഗാണുക്കൾ പ്രവേശിയ്ക്കുകയായി.
നൂറു ഡിഗ്രി സെൽഷ്യസിൽ തിളപ്പിച്ചാൽ ഈ വൈറസിനെ നശിപ്പിയ്ക്കാവുന്നതേയുള്ളൂ.

പന്നിയിൽ നിന്നാണു് പന്നിപ്പനി വന്നതെന്നു് ഒരു തെറ്റിദ്ധാരണയുണ്ടു്. പന്നികളിൽ കാണുന്ന വൈറസിലെ ഒരു ജീനിനെപ്പോലയുള്ള ജീൻ ഈ വൈറസിലും കണ്ടതിനാലാണു് ശാസ്ത്രജ്ഞർ ഇതിനെ പന്നിപ്പനിയെന്നു വിളിച്ചതു്, പിന്നീടുള്ള ഗവേഷണങ്ങളിൽ യൂറോപ്പിലെ പന്നികളിലെ രണ്ടു ജീനും ഒരു പക്ഷി ജീനും ഒരു മനുഷ്യജീനും അടങ്ങിയതാണു് ഈ വൈറസിന്റെ ജീൻ എന്നു കണ്ടെത്തി. പന്നി ഇറച്ചി കഴിയ്ക്കുന്നതിനാലൊന്നും ഇതു വരികയില്ല, മറിച്ചു് പന്നിപ്പനിയുള്ളവരുടെ അടുത്തു പോയാൽ, അവരുടെ ചുമയിൽ നിന്നും വായുവിലൂടെ രോഗാണുക്കൾ പകരാം.

അതിനാൽ ശ്രദ്ധിയ്ക്കുക, പടരാതെ പകർത്താതെ എല്ലാവരേയും സുരക്ഷിതരാക്കുക.

മുദ്രകള്‍: ,

റഷ്യയും ജോർജ്ജ്യയും തമ്മിലുള്ള അതിർത്തി തർക്കം, ട്വീറ്റർ സർവറുകളുടെ തകർച്ചയിൽ കലാശിച്ചു. 45 ദശലക്ഷം ട്വിറ്റർ ഉപയോക്താക്കളെ പെരുവഴിയിലെറിഞ്ഞു കൊണ്ടു് ട്വിറ്റർ സൈറ്റു് നിശ്ചലമായി. ജൂലൈ ആറാം തീയ്യതി അതികാലെയാണു് സിക്സിമു എന്ന തൂലികാ നാമത്തിൽ ബ്ലോഗെഴുതുന്ന ജോർജ്ജിയക്കാരനെതിരെ എതിരാളികൾ സൈബർ ആക്രമണം തുടങ്ങിയതു്. റഷ്യയും ജോർജ്ജിയയും തമ്മിലുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഫേസ്ബുക്ക്, ട്വിറ്റർ, ലൈവ്ജേണൽ തുടങ്ങിയവയിൽ റഷ്യയെ വിമർശിയ്ക്കുന്ന ലേഖനങ്ങൾ എഴുതുന്ന നമ്മുടെ കഥാനായകന്റെ വായടപ്പിയ്ക്കുന്നതിനു വേണ്ടിയാണു് ഈ ആക്രമണം നടത്തിയതെന്നു് കരുതാം.

പക്ഷേ, ഒരു വ്യക്തിയെ ലക്ഷ്യം വെച്ച ആക്രമണം എങ്ങിനെ ട്വിറ്ററിന്റെ മൊത്തം സേവനങ്ങളേയും ബാധിച്ചു? സത്യത്തിൽ ഈ ബ്ലോഗറുടെ ഗൂഗിൾ, ലൈവ്ജേണൽ, യുട്യൂബ്, ഫേസ്ബുക്ക് എന്നിവയിലെ പേജുകളിലേയ്ക്കും ആക്രമണം നടന്നിരുന്നു. എന്നാൽ ഗൂഗിളിനും ലൈവ്ജേണലിനുമെല്ലാം കൂടുതൽ ശക്തമായ പ്രതിരോധസംവിധാനങ്ങൾ ഉള്ളതിനാൽ, ആക്രമണം അവരെയൊന്നും ബാധിച്ചില്ല. പക്ഷേ ട്വിറ്ററിന്റെ സർവറുകൾ മാത്രം തകർന്നു തരിപ്പണമായിപ്പോയി. ഇതു ട്വിറ്ററിന്റെ സ്ഥിരം ബലഹീനതയാണോ? ട്വിറ്ററിനു കീഴടങ്ങലുകളുടെ ഒരു നീണ്ട ചരിത്രം തന്നെയുണ്ടു്. ഇതിൽ നിന്നും ഒന്നു മനസ്സിലാക്കാം, ട്വിറ്റർ ഇപ്പോഴും ബാല്യം വിട്ടിട്ടില്ല.

പല്ലുവളർത്തൽ ഒരു വിജയകഥ

Posted by: കെവി kevi on: ഓഗസ്റ്റ് 4, 2009

പല്ലുകൾ കേടുവന്നു പറിച്ചു കളയേണ്ടി വന്നവർക്കു് അത്യന്തം സന്തോഷം നല്കുന്ന ഒരു വാർത്തയാണിതു്. എലിയുടെ മാതൃകോശത്തിൽ നിന്നും തീർത്തും യഥാർത്ഥമായ പല്ലു വളർത്തിയെടുക്കുന്നതിൽ ജപ്പാനിലെ ശാസ്ത്രജ്ഞർ വിജയിച്ചിരിയ്ക്കുന്നു. അതും വെറും ഒരു മാസം കൊണ്ടു്.

ടോക്യോ ശാസ്ത്രസർവ്വകലാശാലയിലെ ശാസ്ത്രജ്ഞർ ആദ്യം എലിയുടെ മാതൃകോശത്തിൽ നിന്നും ഒരു ‘ടൂത്ത് ജേം’ (പല്ലിന്റെ വിത്തു്) സൃഷ്ടിച്ചു. 0.02 ഇഞ്ചു് മാത്രം വലിപ്പമുള്ള ആ പല്ലിന്റെ വിത്തു് പിന്നീടു് എലിയുടെ പല്ലു പോയ ഒരു കുഴിയിൽ നിക്ഷേപിച്ചതിനു ശേഷം കാത്തിരുന്നു. ഒരു മാസത്തിനുള്ളിൽ മോണയിലെ കുഴിയിൽ നിന്നും ഒരു പുതിയ പല്ലു മുളച്ചു വന്നു. തീർത്തും പ്രകൃതിദത്തമായ നല്ല ഉറപ്പും ഗുണവുമുള്ള യഥാർത്ഥമായ പല്ലു്.

രണ്ടായിരത്തിയേഴിൽ തന്നെ പല്ലു വളർത്തിയെടുക്കുന്നതിൽ ശാസ്ത്രജ്ഞർ വിജയിച്ചിരുന്നു, പക്ഷേ അന്നവർ എലിയുടെ വയറ്റിലായിരുന്നു പല്ലുവളർത്തൽ പരീക്ഷണം നടത്തിയതെന്നു മാത്രം.

ഈ കണ്ടുപിടുത്തം ഇനി മറ്റുള്ള അവയവങ്ങൾ വളർത്തിയെടുക്കുന്നതിലേയ്ക്കുള്ള ഒരു നിർണ്ണായകമായ കാൽവെപ്പാണെന്നുള്ളതിൽ യാതൊരു സംശയവും വേണ്ട. കരൾ, കണ്ണുകൾ, കിഡ്നി, ഹൃദയം മുതലായ ഒരുപാടു അവയവങ്ങൾ രോഗികൾക്കു് വളരെ അത്യാവശ്യമായിരിയ്ക്കുന്ന ഈ ലോകത്തു്, ഈയൊരു വാർത്ത വളരെ ആഹ്ലാദം പകരുന്നതാണെന്നതിൽ തർക്കമില്ല.

ഈ വാർത്തയുടെ മൂലകൃതി ഇവിടെ ->

http://news.nationalgeographic.com/news/2009/08/090803-mouse-green-tooth-stem-cells.html

തമിഴിന്റെ പൊങ്കൽ

Posted by: കെവി kevi on: ജൂലൈ 19, 2009

തമിഴ്നാട്ടിൽ എത്തിയിട്ടു് കൊല്ലം ഒന്നാവാറായി. ഇന്നാണു് എന്റെ ഭൈമി തമിഴിന്റെ ഒരു വിഭവം പരീക്ഷിയ്ക്കാൻ തയ്യാറാകുന്നതു്. അപ്പോ അവൾക്കു വേണ്ടി നെറ്റിൽ നിന്നും ഇംഗ്ലീഷിൽ കിട്ടിയ ഒരു പൊങ്കൽ കുറിപ്പു് മലയാളത്തിലേയ്ക്കു തർജ്ജുമ ചെയ്തതു് ആവശ്യക്കാർക്കു ഉപകരിയ്ക്കുമല്ലോന്നു് ഓർത്തു് ഇവിടെ പോസ്റ്റുന്നു. എല്ലാവരും ഉണ്ടാക്കുക. മീണ്ടും സന്ധിയ്ക്കും വരെയ് വണക്കം!!!!

ചേരുവകൾ
പച്ചരി – 300 ഗ്രാം
ചെറുപയർ പരിപ്പു് – 100 ഗ്രാം
കായം പൊടിച്ചതു് – അര ടീസ്പൂൺ
ജീരകം – 1 – 2 ടീസ്പൂൺ
കുരുമുളകു് – 10 – 12 എണ്ണം
അണ്ടിപ്പരിപ്പു് – 10 എണ്ണം
ഇഞ്ചി – 1 ഇഞ്ചു് നീളത്തിൽ
മഞ്ഞൾപൊടി – അര ടീസ്പൂൺ (നിറം ഇഷ്ടമാണെങ്കിൽ)
ഉരുകിയ നെയ്യു് – നാലു ടേബിൾസ്പൂൺ
കറിവേപ്പില – 10 എണ്ണം
ഉപ്പു് – സ്വാദിനു്

തയ്യാറാക്കുന്ന വിധം
1. ചീനച്ചട്ടി ചൂടാക്കി അരിയും പരിപ്പും ചൂടാകുന്നതു വരെ ഇട്ടു് ഇളക്കുക.
2. മറ്റൊരു പാത്രത്തിലേയ്ക്കു് അരിയും പരിപ്പും മാറ്റി ശുദ്ധജലത്തിൽ മൂന്നു പ്രാവശ്യം കഴുകുക.
3. അരിയുടേയും പരിപ്പിന്റേയും നാലിരട്ടി വെള്ളവും ആവശ്യത്തിനു് ഉപ്പും ചേർക്കുക.
4. പ്രഷർകുക്കറിൽ നാലു വിസിൽ അടിയ്ക്കുന്നതു വരെ വേവിയ്ക്കുക.
5. ചീനച്ചട്ടിയിൽ ജീരകവും കുരുമുളകും രണ്ടുമിനിട്ടു നേരത്തേയ്ക്കു് വറുത്തു്, പൊടിയ്ക്കുക.
6. ഇഞ്ചി നേരിയതായി അരിഞ്ഞു് വെയ്ക്കുക.
7. ചീനച്ചട്ടിയിൽ ഒരു ടേബിൾസ്പൂൺ നെയ്യിൽ അണ്ടിപരിപ്പു് പൊളിച്ചതു് ഇളംകാപ്പി നിറമാകുന്നതു വരെ വറക്കുക.
8. ഇഞ്ചിയും ജീരകപ്പൊടിയും കായപ്പൊടിയും മഞ്ഞൾപ്പൊടിയും കറിവേപ്പിലയും ചേർത്തു് ഒരു മിനിട്ടു് വറക്കുക.
9. വേവിച്ച അരിയും പരിപ്പും ഒരു തവി ഉപയോഗിച്ചു് നന്നായി ഉടയ്ക്കുക.
10. തയ്യാറാക്കിയ എല്ലാ ഘടകങ്ങളും ബാക്കിയുള്ള നെയ്യിൽ ചേർത്തു് നന്നായി ഇളക്കുക.
11. പൊങ്കൽ റെഡി. കുറച്ചു നാളികേര ചമ്മന്തിയും ഉണ്ടാക്കിയാൽ കുശാലായി.

മുദ്രകള്‍: ,

International Job Aggregator

Posted by: കെവി kevi on: ജൂലൈ 8, 2009

An experiment in progress, an international job aggregator. Kindly visit and let me know your comments. jobs.com

കച്ചവടക്കാരുടെ കൈയിൽ നിന്നും സംഗീതം സ്വതന്ത്രമാകുന്നു. മലയാളത്തിലെ ആദ്യത്തെ സ്വതന്ത്രസംഗീത ആൽബമായ ഈണത്തിന്റെ സൈറ്റു് ഇന്നലെ ലൈവ് ആയി. ഈ സൈറ്റ് ഡവലപ്പ് ചെയ്യാൻ എന്നെ ഏൽപ്പിച്ച കിരണിനു് എന്റെ ആത്മാർത്ഥമായ നന്ദി.

http://eenam.com സന്ദർശിച്ചു്, ഗാനങ്ങൾ കേട്ടു് നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക.

പിണറായിയ്ക്കെന്താണിത്ര പേടി?

Posted by: കെവി kevi on: ജൂണ്‍ 9, 2009

പാർട്ടിയിൽ അടിനെ പട്ടിയാക്കാൻ കഴിവുള്ള വക്കീലന്മാരില്ലാത്തതുകൊണ്ടാണോ പിണറായിയ്ക്കു കോടതിയിൽ പോകാൻ പേടി? അതോ തോക്കുമേന്തി നടക്കുന്ന തന്നെ കോടതി കേറ്റുവാനാർക്കാണിത്ര സാമർത്ഥ്യം എന്ന ധാർഷ്ട്യമോ? ഏതാണു് പിണറായിയെ കോടതിയിൽ കയറുന്നതിൽ നിന്നു് ഇത്രയ്ക്കും ശക്തമായി തടയുന്നതു്?

സാമ്പത്തികമാന്ദ്യം പോയോ?

Posted by: കെവി kevi on: മേയ് 6, 2009

സാമ്പത്തികമാന്ദ്യം പോയോ പോയോ എന്നും നോക്കിയിരിയ്ക്കുമ്പോൾ, ദേ കേൾക്കുന്നു, “അതു വരുന്നേയുള്ളൂന്നു്”.

  1. ഒബാമ നികുതിനയം മാറ്റിയതു് ഇന്ത്യൻ കമ്പനികളുടെ വരുമാനവും ജോലിയും കുറയ്ക്കാൻ പോകുന്നതേയുള്ളൂ.
  2. ഐടി മേഖലിയിൽ ഇപ്പോൾ തന്നെ കുറേപ്പേർക്ക് ജോലി നഷ്ടപ്പെട്ടു കഴിഞ്ഞു.
  3. കേരളത്തിൽ നിന്നുള്ള കയറ്റുമതികൾ ആവശ്യക്കാരില്ലാത്തതിനാൽ മടങ്ങിയെത്തിത്തുടങ്ങിയെന്നു് വാർത്ത. താഴെ മാതൃഭൂമിയിലെ വാർത്തയുടെ പകർപ്പുണ്ടു്.
  4. കശുവണ്ടിയ്ക്കും സമുദ്രോല്പന്നങ്ങൾക്കും ചെലവില്ലാതായാൽ, കേരളത്തിന്റെ ഒരു ഭാഗം തളർന്നു തുടങ്ങും. നാട്ടിൽ ജോലി ചെയ്യുന്ന സാധാരണക്കാർക്കും തൊഴിൽ നഷ്ടപ്പെടുവാൻ തുടങ്ങും.
  5. ഇപ്പോൾ തന്നെ ഗൾഫിൽ നിന്നു് ഇഷ്ടം പോലെ പേർ തൊഴിലില്ലാതെ മടങ്ങുന്നുണ്ടു്.
  6. ലോകത്തിന്റെ നാനാഭാഗങ്ങളിൽ തൊഴിലാവശ്യത്തിനായി മാത്രം പുറപ്പെട്ടുപോയിട്ടുള്ള നമ്മളിൽ ഭൂരിഭാഗവും മടക്കത്തിന്റെ പാതയിലാണു്.

സാമ്പത്തികമാന്ദ്യം തന്റെ യഥാർത്ഥ മുഖം കാണിച്ചിട്ടേ അടങ്ങുകയുള്ളൂവെന്നാണോ?

ചെന്നൈയിൽ നിന്നു് 70 കിമി അകലെ, ചിന്നകാഞ്ചീപുരം എന്നയിടത്തു് സർക്കാർ വിതരണം ചെയ്ത മലിനമായ കുടിവെള്ളം കുടിച്ചു് ഒരു പിഞ്ചുബാലികയടക്കം ഏഴുപേർ മരിയ്ക്കുകയും, മുന്നൂറോളം പേർ വയറിളക്കവും മറ്റു പ്രശ്നങ്ങളുമായി ആശുപത്രികളിലാവുകയും ചെയ്തു.

നഗരവാസികളേ, ഇവിടെ ശ്രദ്ധിയ്ക്കുക, പൊട്ടിയ കുടിവെള്ളവിതരണക്കുഴലുകളിലൂടെ കടന്നു വരുന്ന മാലിന്യങ്ങളും വ്യാവസായികവിഷങ്ങളും ഒരു ദിവസം നിങ്ങളുടെയും ജീവനെടുക്കാതിരിയ്ക്കുവാൻ നിങ്ങൾ തന്നെ ശ്രദ്ധിയ്ക്കുക. ഇതു് കുടിവെള്ളം കച്ചവടം ചെയ്യുന്നവർക്കു് വേണ്ടിയുള്ള പ്രൊപ്പഗാണ്ടയല്ല, ദൌർഭാഗ്യവശാൽ കുടിവെള്ളക്കച്ചവടക്കാരെ ആശ്രയിയ്ക്കാതെ നഗരവാസികൾക്കു് ജീവിയ്ക്കാൻ വയ്യെന്നായിരിയ്ക്കുന്നു.

വാർത്തയുടെ കഷ്ണം ഇവിടെ കാണാം.